തോപ്പുംപടി:കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിൽനെറ്റ് ബോട്ടുകളെ കൊറോണയുടെ പേരിൽ ഹാർബറിൽ പ്രവേശിപ്പിക്കാത്തതിനാൽ, അവ ഇതര സംസ്ഥാനങ്ങളിലെ ഹാർബറുകളിലേക്ക് പോകുന്നു. കൊച്ചിയിലേക്ക് മീനുമായി വന്ന നൂറോളം ബോട്ടുകൾ മീൻ വിൽക്കുന്നതിനായി തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തേക്കും കർണാടകയിലെ മലപ്പയിലേക്കും പോയി. അഞ്ച് പതിറ്റാണ്ട് കാലം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന ബോട്ടുകൾ ഇതര സംസ്ഥാനങ്ങളിലെ ഹാർബറുകളിലേക്ക് നീങ്ങിയതോടെ കൊച്ചി കടുത്ത പ്രതിസന്ധിയിലായി. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ കേരളത്തിലെ ഹാർബറുകളിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽനിന്നുള്ള ഗിൽനെറ്റ് ബോട്ടുകൾ കൊച്ചിയിലെത്തിയെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് മടക്കി അയയ്ക്കുകയായിരുന്നു. അറുനൂറോളം ബോട്ടുകളാണ് കൊച്ചിയിൽ പ്രവർത്തിച്ചിരുന്നത്. ഇവയൊക്കെ തമിഴ്‌നാട്ടിലെ തുത്തൂരിൽനിന്നുള്ളവയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴ് മാസമായി ഈ ബോട്ടുകൾ കൊച്ചിയിലേക്ക് വരുന്നില്ല. ലോക് ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി കൊച്ചി ഉൾപ്പെടെയുള്ള ഹാർബറുകൾ തുറന്നിട്ടുണ്ട്. നാടൻ ബോട്ടുകൾക്ക് ഹാർബറിൽ മീൻ വിൽക്കുന്നതിന് അനുമതിയും നൽകി. അപ്പോഴും ഗിൽനെറ്റ് ബോട്ടുകളുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.
കൊച്ചിയിൽ ആയിരങ്ങൾക്ക് പണിയില്ല
തമിഴ്‌നാട്ടിൽനിന്നുള്ള അറുനൂറോളം ബോട്ടുകൾ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലോക് ഡൗൺ ഒഴിവായി, ഹാർബറുകൾ തുറന്നിട്ടും ഇവയ്ക്കൊന്നും കൊച്ചിയിൽ പ്രവേശിക്കാനായിട്ടില്ല. ഈ ബോട്ടുകളാണ് കൊച്ചി ഹാർബറിനെ നിലനിർത്തുന്നത്. ഹാർബറിൽ ഈ ബോട്ടുകളെ ആശ്രയിച്ച് ആയിരങ്ങൾ പണിയെടുക്കുന്നുണ്ട്. അവരിലേറെപ്പേർക്കും ഇപ്പോൾ ജോലിയില്ല. നാടൻ ബോട്ടുകൾ മാത്രമാണ് ഹാർബറിലെത്തുന്നത്. ദിവസം രണ്ട് കോടി രൂപയ്ക്കു വരെ കച്ചവടം നടക്കുന്ന ഹാർബറാണിത്. ഗിൽനെറ്റ് ബോട്ടുകൾ വരാത്തതിനാൽ നാലിലൊന്ന് കച്ചവടം നടക്കുന്നില്ല.
കയറ്റുമതി മീനുകൾ വരുന്നില്ല
കയറ്റുമതി ഇനത്തിൽപ്പെടുന്ന ചൂരകൾ, നെയ്മീൻ, ഓലപ്പടവൻ, പാമ്പാട തുടങ്ങിയ വലിയ മീനുകൾ പിടിക്കുന്നത് ഗിൽനെറ്റ് ബോട്ടുകളാണ്. കയറ്റുമതി കമ്പനികൾ ഇത്തരം മീൻ എടുക്കാൻ എത്തുന്നത് കൊച്ചിയിലാണ്. അതുകൊണ്ട് കേരളത്തിലെ തന്നെ മീനിന് ഏറ്റവും കൂടിയ വില ലഭിക്കുന്ന മാർക്കറ്റാണിത്. വില കൂടുതൽ ലഭിക്കുന്നതുകൊണ്ടാണ് ബോട്ടുകൾ കൊച്ചിയിലേക്ക് വരുന്നത്. ഇനി ഇവ കൊച്ചിയിലേക്ക് വരാത്ത സ്ഥിതിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
കൊച്ചി വിട്ടത് നൂറോളം ബോട്ടുകൾ
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാഴ്ച മുമ്പാണ് നൂറോളം ഗിൽനെറ്റ് ബോട്ടുകൾ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്ന് കടലിലേക്ക് പോയത്. കൊച്ചിയിൽ മീനുമായി കയറാമെന്ന ധാരണയിലാണ് പോയത്. ഇതിന് അധികൃതർ മൗനാനുവാദവും നൽകിയിരുന്നത്രെ. കൊറോണ പരിശോധനയ്ക്കു ശേഷം കടലിൽ പോകണമെന്നായിരുന്നു നിർദേശം. ഇങ്ങനെ പരിശോധന കഴിഞ്ഞവരാണ് കടലിൽ പോയതെന്ന് കൊച്ചിയിലെ കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ഇവർ കൊച്ചിയിൽ മടങ്ങിയെത്തിയപ്പോൾ, പേഴ്‌സീൻ വിഭാഗത്തിൽപ്പെടുന്ന നാടൻ ബോട്ടുകളിലെ തൊഴിലാളികൾ തടഞ്ഞു. ഇതെ തുടർന്ന് ഫിഷറീസ് വകുപ്പ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. സർക്കാർ നോട്ടിഫിക്കേഷനിൽ മാറ്റം വരുത്താതെ ഗിൽനെറ്റ് ബോട്ടുകളെ കയറ്റരുതെന്നാണ് പേഴ്‌സീൻ ബോട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്.
പുതിയ നോട്ടിഫിക്കേഷൻ വേണം
നിലവിലുള്ള വിജ്ഞാപനമനുസരിച്ച് ഗിൽനെറ്റ് ബോട്ടുകൾക്ക് ഹാർബറിൽ പ്രവേശിക്കാനാകില്ല. അതിന് സർക്കാർ പുതിയ വിജ്ഞാപനമിറക്കണം. തമിഴ്‌നാട്ടിൽനിന്നുള്ള ബോട്ടുകൾ വരാതിരുന്നാൽ കൊച്ചിയുടെ തൊഴിൽ മേഖല സ്തംഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ഗിൽനെറ്റ് ബയ്യിങ് ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദും ജന.സെക്രട്ടറി എം. മജീദും പറഞ്ഞു.

0 Comments